കഥ ഇതുവരെ - ഡോ. ഡി. ബാബു പോള്‍.

എന്റെ വായന- ഒന്ന് 
കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.

കര്‍മ്മ കുശലത ഉള്ള ഒരു ഉദ്യോഗസ്ഥന്‍,എഴുത്തുക്കാരന്‍, വാഗ്മി, ദൈവ ശാസ്ത്ര പണ്ഡിതന്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ ആണ് അദ്ദേഹം.

1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് നേടിയ ശ്രീ. ഡാനിയേല് ബാബു പോള്‍ നാല്‍പതു വര്‍ഷങ്ങള്‍ കൊണ്ട് മുപ്പതില്‍ അധികം തസ്തികകളില്‍ ജോലി ചെയ്തു. ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ ഓംബുഡ്സ്മാന്‍ ആയി വിരമിക്കുന്നതിനു മുമ്പ് ചീഫ്‌ സെക്രട്ടറി ഗ്രേഡില്‍ ആറ് വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തു.

ഈ കാലയളവില്‍ അദ്ദേഹം വഹിച്ച ചില പദവികളെ പറ്റിയും അതിനോട് ചേര്‍ന്ന് ഉണ്ടായിട്ടുള്ള ഭരണ-രാഷ്ട്രീയ സംഭവങ്ങളെയും ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

കേരളത്തിന്റെ വികസനത്തിന്‌ കാരണമായ പല പദ്ധതികള്‍ക്കും പിന്നില്‍ ശ്രീ. ബാബു പോളിന്റെ ബുദ്ധിയും കരങ്ങളും ഉണ്ട്. പല പദ്ധതികളും സര്‍ക്കാരിന്റെയോ രാഷ്ട്രീയ പാര്ട്ടികളുടെയോ ഒക്കെ നേട്ടമായി അറിയപ്പെടുമ്പോള്‍ അതിനു പിമ്പിലുള്ള ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങള്‍ പൊതുജനം അറിയാതെ പോവുന്നത് സാധാരണ കാര്യമാണ്.

ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ വിജയത്തിന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ , ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടര്‍ തുടങ്ങിയ പദവികളില്‍ ബാബു പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാന കാരണമായിരുന്നു.

വിവിധ വകുപ്പുകളുടെ ഏകീകരണമില്ലായ്മ , തൊഴില്‍ തര്‍ക്കങ്ങള്‍, കുടി ഒഴിപ്പിക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങി പല വിധമായ കാരണങ്ങള്‍ കൊണ്ട് മുടന്തി നീങ്ങിയ ഇടുക്കി പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആയി എത്തിയതു മുതലുള്ള അനുഭവങ്ങള്‍ കൂടുതല്‍ 1975- ഇല്‍ പ്രസിദ്ധീകരിച്ച 'ഗിരിപര്‍വ്വം' എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങിയിട്ടുള്ള വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി 1985-ഇല്‍ ശ്രീ. ബാബു പോള്‍ മനസ്സില്‍ കണ്ടു റിപ്പോര്‍ട്ട്‌ തയാറാക്കി കേന്ദ്രത്തിനു അയച്ചതാണ്.അതിപ്പോള്‍ മാത്രം തുടങ്ങിയത് നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന ഇരുപതു നട്ടെല്ലുകളുടെ എണ്ണമോ,ബലമോ കുറഞ്ഞത് കൊണ്ടാവും.

ബാബു പോള്‍ ടൂറിസം സെക്രട്ടറി ആയിരുന്നപ്പോള്‍ ആണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യ വാചകം പ്രചാരത്തിലായത്. ടൂറിസം വികസനത്തിനുള്ള പല നടപടികളും അദേഹം മുന്‍കൈ എടുത്തു നടപ്പിലാക്കിയിട്ടുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം എം.ഡി. ആയതിനു ശേഷം ഒരു കോടിയില്‍ അധികം ഡിവിഡന്‍ഡ് വ്യവസായ വകുപ്പിന് കൈമാറാന്‍ കഴിഞ്ഞതും അഭിനന്ദനം അര്‍ഹിക്കുന്നു.

താന്‍ പ്രവര്‍ത്തിച്ച വകുപ്പിലെ മന്ത്രിമാരെയും, മന്ത്രിയുടെ സില്‍ബന്ധികളെയും, മുഖ്യമന്ത്രിമാരെയും ഒക്കെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ പൊതുജനം പലപ്പോഴും അറിയാന്‍ ഇടയില്ലാത്ത ഭരണത്തിന്റെ ഇടനാഴികളിലെ ഉപജാപങ്ങളുടെയും, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഉള്ള പരസ്പര പാര വയ്പ്പുകളുടെയും ഒക്കെ കഥ ഈ പുസ്തകത്തില്‍ വായിക്കാം.

ഇംഗ്ലീഷില്‍ ഉള്ള ചില നെടു നീളന്‍ സംഭാഷണങ്ങള്‍ മലയാളത്തിനു പകരം ഇംഗ്ലീഷില്‍ തന്നെ അച്ചടിച്ചാല്‍ നന്നായിരുന്നു.
രസകരമായി വായിച്ചു പോകാവുന്ന ഒരു പുസ്തകം.
അദ്ദേഹവുമായി മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' യില്‍ വന്ന അഭിമുഖം ഇവിടെ കാണാം.
(ആദ്യ ഭാഗം)

എന്റെ വായന:-പഠനത്തിന്‌ ശേഷം ജോലി തേടി നാട് വിട്ടപ്പോള്‍ പുസ്തകം വായിക്കുന്ന ശീലം കുറഞ്ഞു. ഇപ്പോള്‍ നാട്ടില്‍ അവധിക്കു പോകുമ്പൊള്‍ ഒരു പത്തു പുസ്തകം എങ്കിലും വാങ്ങി കൊണ്ട് വരാറുണ്ട്.കുറേശ്ശെ ആയി വായിച്ചു തീര്‍ക്കുന്നുണ്ട്.


ഞാന്‍ ഒരു അതിഭയങ്കര ഗൌരവമായ വായനക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ.സാര്‍ത്ര്, കമു, നെരൂദ തുടങ്ങി സാധാരണ പറഞ്ഞു കേള്‍ക്കുന്ന ബുദ്ധിജീവി (?) എഴുത്തുകാരെ ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ആനന്ദിന്റെ ഒക്കെ പുസ്തകം പണ്ട് വായിച്ചു മനസിലാക്കാന്‍ സാധിക്കാതെ തിരിച്ചു കൊടുത്തിട്ടുണ്ട്‌. കൂടുതലും ആത്മകഥകളും ഓര്‍മ്മ കുറിപ്പുകളും ഒക്കെ ആണ് ഇപ്പോള്‍ വായിക്കുന്നത്ത്. വായിച്ചു തീര്‍ക്കുന്ന പുസ്തകങ്ങളെ പറ്റി ഇനിയും പോസ്റ്റുകള്‍ ഉണ്ടാവും. :)
 
മുമ്പ് വായിച്ച പുസ്തകങ്ങളെ പറ്റിയും ചില പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.


എന്‍.എന്‍. പിള്ള യുടെ ആത്മകഥ 'ഞാന്‍' (അഞ്ഞൂറാനു മുമ്പ് എന്‍ . എന്‍ . പിള്ള. )

തോപ്പില്‍ ഭാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ 'ഒളിവിലെ ഓര്‍മ്മകള്‍ക്ക് ശേഷം' (കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് നേതാവ് കൊമ്പനാന അല്ല.)

1 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
on

ജോൺ,

ഈ പുസ്തകം വായിച്ചിട്ടില്ല...വായിക്കാൻ പ്രേരിപ്പിക്കും പോലെ എഴുതിയതിൽ നന്ദി...

Find It